ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം
1 969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് ക...