നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Nandhitha
പ്രത്യാശയില്ലാത്തൊരു സ്നേഹമുണ്ടോ? വീണ്ടും പ്രത്യാശയുടെ നാന്വുകൾ നീണ്ടുവന്നു. 1991 ൽ ഒരു ദിവസം നന്ദിതയെഴുതി
“നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളുമെത്തുന്നു
തെച്ചിക്കാടുകൾ തളിർക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ?”
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തീവ്രമായ അഭിനിവേശം. എന്നാൽ ഒരിക്കലും അവൾക്കത് ലഭിക്കുന്നില്ലായെന്ന വിധിയുടെ ക്രൂരമായ വിനോദം. ഇങ്ങനെ ഞെരിക്കപ്പെട്ടുപോയ അവളുടെ ഹൃദയം മരണത്തിൽ ആശ്വാസം തേടാൻ ശ്രമിച്ചു.
“കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം
സ്വപ്നമായ് ഒരിറ്റ് നനവായ്
ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു
കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം
ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു
മഴയായ്, മുകിലായ്, നിരാവിയായ് തിരിച്ചുപോകൂ”
ആത്മാവിൽ ആഴത്തിൽ പതിഞ്ഞ മൃത്യുകാമനയിൽ നിന്നും ഭൂമിയിലെ ജീവിതത്തെ പ്രതീക്ഷാ നിർഭരമായി നോക്കികാണുവാൻ അവൾ ശ്രമിക്കുന്നുണ്ട്. സ്നേഹിക്കുന്നയാളെക്കുറിച്ചുള്ള അരുമയായ അനുഭൂതികൾ ഇടയ്ക്കെങ്കിലും അവളുടെ മനസിനെ പ്രണയാതുരമാക്കുന്നു.
“നാമിനി കടലിലൊഴുകുന്ന രണ്ടു നക്ഷത്രങ്ങൾ
കിഴക്കു തുടിക്കുന്ന പുലർകാല നക്ഷത്രം നീ
പടിഞ്ഞാറൻ ചുവപ്പിൽ തിളങ്ങുന്ന താരകം ഞാനും
നമുക്കിടയിൽ ആയിരം ജന്മങ്ങൾ
മാനം ഭൂമി
പിന്നെ നമ്മെ ബന്ധിക്കുന്ന സൂര്യനും”
സ്വപ്നങ്ങൾ മാഞ്ഞുപോകുന്വോൾ നിരാശയുടെ ഗർത്തത്തിലേക്കു വീണുപോകുന്ന നന്ദിത മരണവുമായി സമന്വയഭാവത്തിലെത്തിയ സൂചനയുണ്ട്. നിറഞ്ഞ സംതൃപ്തിയോടെ അവൾ പറയുന്നു
“എന്റെ ഈശ്വരന്റെ
ചുവന്ന പാദങ്ങളിലെ രക്തമായ്
അലിഞ്ഞു ചേരാൻ
ഗംഗോത്രിയിൽ ഇനി
ആത്മാവിന്റെ തപസ്”
അനുബന്ധത്തിൽ സുഗതകുമാരി ടീച്ചർ പറയുന്നു…

“ചില ജന്മങ്ങളുണ്ട് – പൂമൊട്ട് പോലെ വിടർന്നു വരുന്നു. അഴക് ചൊരിയുന്നു, മണം വീശിത്തുടങ്ങുന്നു, പെട്ടെന്നു സ്വയം പിച്ചിയെറിയുന്നു. വെറും മണ്ണിലേക്ക്, കാരണമെന്താണന്നറിയില്ല. ആർക്കുമത് ഗണിച്ചെടുക്കാനാവില്ല.”

നന്ദിതയും അങ്ങനെ ഓടിച്ചെന്നു മരണത്തിന്റെ കൈ പിടിച്ചവളാണ്. രാജലക്ഷ്മിയെപ്പോലെ, സിൽവിയ പ്ളാത്തിനെപ്പോലെ, എമിലി ഡിക്കിൻസണെപോലെ…

ഒരു മെലിഞ്ഞ കൈയും അവളുടെ കൈ പിടിച്ചു തടയാനുണ്ടായിരുന്നില്ല. അരുതെയെന്നു പറയുവാൻ ദുർബലമായൊരു ശബ്ദം പോലുമുണ്ടായിരുന്നില്ല. മുഖമില്ലാത്ത ഒരു ഏകാന്തത മാത്രം അവൾക്ക് പിന്നിൽ കൂട്ടുനിന്നു. ആ നിഴലിന്റെ കരം പിടിച്ചു അവൾ ഇറങ്ങിപ്പോകുകയും ചെയ്തു.
“എന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ”

Popular posts from this blog

Indian Debit Cards, Does support PayPal and Google Wallet?

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

Track your loved ones through Google's Person Finder service